2014 ഓഗസ്റ്റ് 24, ഞായറാഴ്‌ച

കാലത്തിന്റെ വെല്ലുവിളിയിൽ തോറ്റ-
സ്മാരകങ്ങൾ
പാതിയഴുകിയ ശവം പോലെയാണ്.
വർത്തമാനത്തിൽ ദുർഗന്ധം പരത്തി
വേതാളം പോലെ ഇരുട്ടിൽ പതുങ്ങി നിൽക്കും.
പല്ലിളിക്കുന്ന പ്രതിബംബം പോലെ
ലോകം അതിനെ നോക്കും.
കണക്കിനോടും കാലത്തിനോടും
കലഹിച്ച് ചിലത്
ദൗർബല്യത്തിൽ ബലമാർജിക്കും.
പുരാവൃത്തം തേങ്ങി
ചിലത് സ്വയം ലജ്ജിക്കും.
സ്മാരക ദൈവങ്ങൾ ആദരിക്കപ്പെടുന്പോൾ
അരികുവത്കരിക്കപ്പെട്ടവന്റെ
ആത്മരോഷവുമായി ദ്രവിച്ച് മണ്ണടിയും.
കണ്ണില്ലാത്ത കാലം മുകളിൽ
കൊന്നവർഷിക്കും.
എന്നെങ്കിലും ശിലാലിഖിതമായി
മുദ്രചാർത്തുന്പോൾ
അസ്ഥിത്വദു:ഖത്തിൽ ഉൾവലിഞ്ഞ്
അകലും.
ഓർമ്മകളുടെ അവസാദ ശിലകൾ
ദ്രവിക്കുന്ന കാലത്ത് ഗൃഹാതുരത്തിന്റെ
കൈപിടിച്ച് കാഴ്ചവസ്തുവാകും
ഇങ്ങനെ ചരിത്രം വിസർജിച്ച
കാലത്തിന്റെ ശിലകൾ
അർബുദം പോലെ മണ്ണിൽ പടരും.
സ്മൃതിനാശത്തിന്റെ സുനാമി പ്രതീക്ഷിച്ച്
സമാധിയിൽ അലറും.
ഇനിയും കുതറിയ ചിന്തകൾ
കാട് കയറി  വരും.
ബോധത്തിന്റെ മുൾവേലിക്കൂട്ടങ്ങൾ
തകർന്നൊടിയും.
മുറ്റവും കടന്ന് മനസ്സിന്റെ
തിണ്ണയിൽ അവ തായം കളിക്കും.
വിടന്മാരെപ്പോലെ വിടവിലൂടെ
ഉള്ളിലേക്ക് എത്തിനോക്കും..
മടിയുടെ രാത്രികൾ
അവ വിലയ്ക്ക് വാങ്ങും.
ഭോഗാസക്തിയിൽ വീട് കുലുക്കും.
കലങ്ങി മറിയുന്ന പുറം കാറ്റിന്
മനസ്സിന്റെ വിങ്ങലറിയില്ല.
ഏകാന്തതയുടെ ഒറ്റ മൈനയെ
സമയം വെടിവച്ചിടും.
എന്നാലും
ദു:ഖമുണ്ണുവാനായി ഒന്നെങ്കിലും
എന്റെ പടിക്കലെത്തും.
പൂർണ്ണമായും എന്നെ നിഷേധിക്കാൻ,
ധിക്കരിച്ചിറങ്ങിപ്പോകാൻ
നിനക്കധികാരമുണ്ട്.
വന്നപ്പോഴൊന്നും നീയെന്റെ
അതിഥിയായില്ല.
പകരം
ഞാൻ ആശ്രിതനായി
ഒപ്പം ആരാധകനും.
തീർക്കുവാനുള്ള ജോലികൾ
എണ്ണം പറഞ്ഞും,നേരം പറഞ്ഞും
നീ വീട്ടുകാരനായി.
പെട്ടെന്നെന്നോടുപോലും പറയാതെ
നീ സഞ്ചാരിയായി;
ബോധമേ
ഇനി എന്നാണ് നിന്റെ വരവ്..